ത്സാർഖണ്ഡിൽ നിന്നുള്ള എംഎൽഎ പ്രതിനിധിസംഘം കേരളത്തിലുണ്ട്. ഇന്നലെ തിരുവനന്തപുരത്തായിരുന്നു അവർ. കാട്ടാക്കട മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അറിയണമെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റിനോട് പറഞ്ഞത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ എങ്ങനെയാണ് ജലസമൃദ്ധിയുടെ വിജയത്തിന് കാരണമായത് എന്നതായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംഭരണാവകാശം ഉപയോഗിച്ചാൽ നിയമസഭാംഗങ്ങൾക്ക് പ്രസക്തി നഷ്ടമാകില്ലേ എന്ന ആശങ്ക കലർന്ന സംശയമാണവർക്കുണ്ടായതെന്ന് തോന്നി. ആമുഖ പ്രസംഗത്തിലൂടെ ഞാനും സ്വാഗത പ്രസംഗത്തിലൂടെ ഭൂവിനിയോഗ കമ്മീഷണർ നിസാമുദീൻ സാറും ഏകോപനത്തിന്റെയും സഹകരണത്തിന്റെയും വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു. സംശയങ്ങൾക്ക് മറുപടി പറഞ്ഞിരിക്കവേയാണ് ശ്രീ.തോമസ് ഐസക് എത്തിയത്. പിന്നീട് ജനകീയ ആസൂത്രണത്തിന്റെ നാൾവഴികളിലൂടെ ത്സാർഖണ്ഡ് സംഘം യാത്ര തുടങ്ങി. ജീവനുള്ള ചോദ്യങ്ങളും കൃത്യതയാർന്ന ഉത്തരങ്ങളുമായി സമയം പോയതറിഞ്ഞില്ല. കാട്ടാക്കട മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്കൊപ്പം ടീം കാട്ടാക്കട അഭിമാനപൂർവം ഝാർഖണ്ഡ് സംഘത്തിന്റെ മുന്നിൽ ജലസമൃദ്ധി മുതൽ നടക്കാൻ പോകുന്ന നിക്ഷേപക സംഗമം വരെയുള്ള പ്രവർത്തനങ്ങൾ വരച്ചുകാട്ടി.